Thursday, April 16, 2015

ഹാപ്പി ഡെയ്സ് -ദേശീയ ഗാനം

കഴിഞ്ഞ ദിവസം കൂട്ടുകാരന്‍റെ മകള്‍ക്ക് നമ്മുടെ ദേശീയഗാനം പഠിപ്പിച്ചു കൊടുക്കാന്‍ ഒരു അവസരം ഉണ്ടായി .കുറെ  വര്‍ഷത്തിനു മുകളിലായി ഞാന്‍ ദേശീയ ഗാനം ആലപിച്ചിട്ട് . എന്നിട്ടും ഒരു തെറ്റും ഇല്ലാതെ അത് അവള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചു എന്നത് വളരെ സന്തോഷം നല്‍കിയ ഒരു കാര്യം ആണ്

ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അത് മനസ്സില്‍ ഉണ്ടാവാന്‍ ദേശീയതയ്ക്ക് മുകളിലായി ഒരു സംഭവം ഉണ്ട് .

                                                പണ്ട് NCC ട്രെയിനിംഗില്‍ ആയിരുന്ന കാലം 2004 ആണന്നു തോന്നുന്നു .  . ഞങ്ങള്‍  അന്ന് സീനിയര്‍സ് ആണ് ജൂനിയര്‍ കുട്ടികളും കൂടെ ഉണ്ട് .അന്ന് വൈകിട്ടത്തെ കച്ചറ (cultural )പരിപാടി നടക്കുന്ന സമയം .ജൂനിയേര്‍സ്‌ സംഘ ഗാനം അവതരിപ്പിക്കുകയാണ് . ഏതോ ഒരു ഹിന്ദിപ്പാട്ട് ഞങ്ങള്‍ (ഞാന്‍ ,ശ്രീനു ,വിപിന്‍,നൂറ്) ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ എന്തോ തമാശ പറഞ്ഞിരിക്കുന്നു . പാട്ടിന്‍റെ ഇടയ്ക്കു നൂറ് ഞങ്ങള്‍ക്ക് എട്ടിന്റെ  പണി തന്നു ,ഉറക്കെ ഒരു ചിരി . പ്ലിംഗ് .JTO അത് നന്നായി കേട്ടു .പാട്ട് ഇഷ്ടപ്പെടാതെ ഞങ്ങള്‍ കളിയാക്കി ചിരിക്കുകയാണ് എന്നാണ് ആ തെണ്ടി (അവനെ അങ്ങനെ വിളിക്കാനേ മനസ് വരുന്നൊള്ളൂ- അത്രക്ക് ഉപകാരം ചെയ്തു തന്നിട്ടുണ്ട്  ആ നാറി ആ കഥ പിന്നെ പറയാം )വിചാരിച്ചത് . പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല എല്ലാവരെയും എഴുന്നെപ്പിച്ചു . കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഇല്ല ."എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ട് പാടിയിട്ട് ഇരുന്നാ മതി" എന്നും പറഞ്ഞു . ഞാന്‍ ആരാ മോന്‍ വിട്ടു കൊടുക്കുമോ . അപ്പൊ കത്തി തലയില്‍ ബള്‍ബ്‌, ദേശീയഗാനം പാടി കഴിഞ്ഞാല്‍ ആരും ഇഷ്ടപ്പെട്ടില്ല എന്ന് പറയില്ല . എല്ലാവരോടും ഐടിയ പറഞ്ഞു അവര്‍ക്കും സമ്മതം .

                                                       പിന്നെ ഒന്നും നോക്കിയില്ല എല്ലാവരുടെയും മുന്‍പിലായി നിരന്നു നിന്നു. പാടി തുടങ്ങി "ജനഗണ മന അധി നായക ജയഹെ " പ്ലിംഗ് നമ്മുടെ നൂറ് പിന്നേം തന്നു നല്ല ഒരു പണി .അവന്‍ തെറ്റിച്ചു അവന്‍ തെറ്റിക്കാന്‍ നോക്കി ഇരിക്കുവാരുന്നെന്നു തോന്നുന്നു കൂടെ ഉള്ള മറ്റെവന്മാരും . അവസാനം പാട്ട് ഒരു അന്തവും കുന്തവും ഇല്ലാതെ നിര്‍ത്തി .

ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരു ബുക്ക്‌ ഉണ്ട് അതില്‍ ദേശീയ ഗാനവും ഉണ്ട് . JTO അത് എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു എല്ലാവരും പോയി എടുത്തു . അത് കഴിഞ്ഞു അവന്‍ എല്ലാവരോടുമായി ഒരു ചോദ്യം "നിങ്ങള്‍ക്ക് ഈ പാട്ട് ഇഷ്ടമായോ?? " എന്‍റെ അവസ്ഥ കണ്ടു മനസലിഞ്ഞിട്ടാണോ എന്തോ സജാസ് മാത്രം പറഞ്ഞു "യെസ് സര്‍ ".

                                                          പിന്നെ അയാള്‍ അമാന്തിച്ചില്ല "നീയും കൂടി ഇങ്ങു വന്നെ", എന്നിട്ട്  എല്ലാവരോടും പറഞ്ഞു "മീറ്റിംഗ് കഴിയുന്നതിനു മുമ്പ് ദേശീയ ഗാനം പാടി പഠിച്ചു കേള്‍പ്പിച്ചിട്ട് പോയാ മതി എല്ലാവരും ". കേള്‍ക്കുമ്പോള്‍  വളരെ നിസാര പണിഷ്മെന്റ് ആണെന്ന് തോന്നി പക്ഷെ ....

                                                      ബുക്ക്‌ നിലത്ത് വച്ചിട്ട് രണ്ടു കയ്യും നിലത്തും കാല് മുകളിലും ആയി വേണം പഠിക്കാന്‍ ഒരു സപ്പോര്‍ട്ടിന് തല നിലത്തു കുത്താം എന്ന് വിചാരിച്ചാല്‍ ബുക്ക്‌ കാണാനും പറ്റില്ല . അങ്ങനെ നിക്കുമ്പോള്‍ എന്‍റെ സാറേ കാലിന്‍റെ അടിഭാഗതൊക്കെ ഉള്ള ചോര ഇങ്ങനെ ഇരച്ചു തലേലോട്ടു വരും .രണ്ടു ചെവിയും തന്നെ അടഞ്ഞു പോകും ചുറ്റും ഉള്ളവര് പറയുന്നത് ഒന്നും കേള്‍ക്കാന്‍ കഴിയില്ല .ഒരു മൂളക്കം മാത്രം .സ്വല്പം കൂടി കഴിയുമ്പോള്‍ വെളുത്ത ബുക്ക്‌ ചുവന്നു തുടങ്ങും . അപ്പൊ മനസിലാക്കാം കണ്ണിന്‍റെ ഞരമ്പില്‍ ചോര നിറഞ്ഞു എന്ന് . അങ്ങനെ നിന്ന് പഠിച്ചാല്‍ "The Copenhagen Interpretation" തിയറി വരെ അഞ്ചു മിനിറ്റില്‍ നമ്മള്‍ പഠിച്ചു പോകും പിന്നല്ലേ  52 സെക്കണ്ടുള്ള നമ്മുടെ ദേശീയ ഗാനം .

                                                    ഇങ്ങനെ പഠിച്ച ദേശീയ ഗാനം ഞങ്ങളോട് ഏതു ഉറക്കത്തില്‍ നിന്ന് ചോദിച്ചാലും ഒരു തട്ടും തടവും ഇല്ലാതെ പാടില്ലേ ??

വാല്‍ കഷ്ണം : ഞങ്ങളെ സഹായിക്കാന്‍ വന്ന സജാസ് ഞങ്ങള്‍ എല്ലാവരും പാടി കേള്‍പ്പിച്ചു പോന്നതിനു ശേഷവും അവിടെ തന്നെ തലയും കുത്തി നില്‍ക്കുന്നുണ്ടായിരുന്നു
                                                                                            (കഥ തുടരും.....................)

Friday, December 19, 2014

P K അഥവാ O M G പുതിയ കുപ്പിയില്‍

"P K അഥവാ  O M G പുതിയ കുപ്പിയില്‍ " എന്ന് തന്നെ പറയണം ആമിര്‍ ഖാന്‍റെ പുതിയ സിനിമയെ കുറിച്ച് . അതില്‍ കൂടുതല്‍ ഒന്നും തന്നെ ഒറ്റ വാക്കില്‍ പറയാന്‍ ഇല്ല . തുടക്കം അതി ഗംഭീരം ആയിരുന്നു . trailer കണ്ടു മനസ്സില്‍ സങ്കല്പ്പിച്ച ഒരു കഥയുടെ തുടക്കമേ അല്ലായിരുന്നു സിനിമ തുടങ്ങിയപ്പോള്‍ ഫീല്‍ ചെയ്തത് . ഇത് കലക്കും എന്നൊരു ഫീല്‍ ആദ്യം തന്നെ തന്നു സംവിധായകന്‍ .


രാജസ്ഥാനിലെ നായകന്‍റെ വരവ് കഴിഞ്ഞു സംവിധായകന്‍ നമ്മെ കൂട്ടി കൊണ്ട് പോയത് നേരെ ബെല്ജിയത്തിലെക്ക് ആണ് .  അവിടെ കഥയുടെ രണ്ടാം ഭാഗവും തുടങ്ങുന്നു . ഒരു പാക്കിസ്ഥാനി യുവാവുമായി ഇന്ത്യന്‍ ഹിന്ദു യുവതിക്കുണ്ടാകുന്ന പ്രണയവും . വീട്ടുകാരുടെ എതിര്‍പ്പും വേര്‍പിരിയലും ഒക്കെ ആയി ബെല്‍ജിയം നായിക  നേരെ ഇന്ത്യയിലേക്ക് എത്തുന്നു. വീട്ടുകാരുമായി വഴക്കിട്ട നായിക ഒരു ചാനലിലെ ജോലിയുമായി കഴിഞ്ഞു കൂടുമ്പോഴാണ് നമ്മുടെ നായകനെ കണ്ടെത്തുന്നത് .


വീട്ടിലേക്ക് തിരിച്ചു പോകനുള്ള മാര്‍ഗവും അന്വേഷിച്ചു നടക്കുന്ന നായകന്‍ . അവനു എല്ലാം പുതിയത്   ആണ് ഭാഷ രീതികള്‍ ചിന്തകള്‍ അങ്ങനെ അവനു കാണുന്നതെല്ലാം തികച്ചും വ്യത്യസ്തവും അന്യവും ആണ് . അവന്റെ വീടിലേക്കുള്ള വഴി കാണിക്കുന്ന ഒന്ന് അവന്‍റെ കയ്യില്‍ നിന്നും നഷ്ടപ്പെടുന്നു . അവനു അത് തിരിച്ചെടുക്കണം , വീട്ടിലേക്കു മടങ്ങണം .


ഇവിടെ വരെ എന്‍റെ കാഴ്ചയില്‍ നല്ല രീതിക്ക് തന്നെ ആണ് പോയത് പക്ഷെ അത് കഴിഞ്ഞപ്പോള്‍  കഥയുടെ വഴി മാറി . സാമൂഹിക പ്രസക്തി ഉള്ള കാര്യങ്ങള്‍ സിനിമ ആക്കാനും പ്രവര്‍ത്തിയില്‍ ആക്കാനും ആമിര്‍ഖാന്‍ നു ഉള്ള കഴിവ് പ്രശംസനീയം ആണ് . അത് പോലെ തന്നെ ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയം തന്നെ ആണ് ഈ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത് പക്ഷെ ഇതേ വിഷയം പല ഭാഷകളിലും പല രീതികളിലും ഇതിനു മുന്പ് പലരും അവതരിപ്പിച്ചിട്ടുണ്ട്, അതാണ് ഈ സിനിമയുടെ പ്രധാന പോരായ്മ ആയി എനിക്ക് തോന്നുന്നത് .

ഇനി പ്രകടനത്തിന്റെ കാര്യം, എല്ലാവരും തനിക്കു ലഭിച്ച റോളുകള്‍ മനോഹരം ആക്കുക തന്നെ ചെയ്തിട്ടുണ്ട് . ആമിര്‍ഖാന്‍ പതിവുപോലെ തന്നെ ഗംഭീരം ആക്കി പക്ഷെ അദ്ദേഹത്തിനു വെല്ലുവിളി നല്കാന്‍ പറ്റിയ ഒരു കഥാപാത്രം ഒന്നും അല്ലായിരുന്നു PK . അനുഷ്ക ശര്‍മയും തന്‍റെ റോള്‍ മോശം ആക്കാതെ ചെയ്തിട്ടുണ്ട് . പക്ഷെ മനസിലാകാത്ത ഒരു കാര്യം സഞ്ജയ്ദത്ത് എന്തിനാണ് ആ അതിഥി വേഷത്തില്‍ എത്തിയത് എന്നാന്നു . ഒരു കാര്യവും ഇല്ലാത്ത ഒരു വേഷം .എന്നിരുന്നാലും ആസ്വാദ്യകരം ആയിരുന്നു ആ വേഷം

ചിത്രത്തിന്‍റെ ദ്രിശ്യ വല്കരണവും മനോഹരം ആയി ഫീല്‍ ചെയ്യിച്ചു . പാട്ടുകളും ആസ്വദിക്കാന്‍  കഴിഞ്ഞു  മൊത്തത്തില്‍ അഭിനയവും ചിത്രീകരണവും സംവിധാനവും എല്ലാം നന്നയിരുന്നു .എന്നാല്‍ ന്യായീകരിക്കുന്ന രീതിയില്‍ ഉള്ള ഒരു കഥയും തിരക്കഥയും കണ്ടെത്താന്‍ കഴിഞ്ഞില്ല .

എന്തൊക്കെ ആയാലും മറ്റുള്ള ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ പോലെ ഇത് ബോക്സ്‌ ഓഫീസില്‍ വന്‍വിജയം ആയി തീരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം . ആമിര്‍ഖാന്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ള ആര്‍ക്കും ഒരുതവണ കാണാന്‍ ഉള്ള ചിത്രം ഉണ്ട്

എന്‍റെ റേറ്റിംഗ് 2.5/5


Sunday, August 17, 2014

SINGHAM RETURNS - സിംഹം തിരിച്ചു വരുന്നു




                                   സിംഹം തിരിച്ചു വരുന്നു -തമിഴ് സിംഹം- 2 അതെ പടി കോപ്പി അടിക്കാതെ പുതിയൊരു കഥ ഇതിനു വേണ്ടി തിരഞ്ഞെടുത്ത സംവിധായകനോടുള്ള അഭിനന്ദനം ആദ്യം തന്നെ അറിയിക്കട്ടെ . രണ്ടു ദിവസം കൊണ്ട് സല്ലുവിന്റെ കിക്ക് ന്‍റെ ഇനിഷ്യല്‍ റെക്കോഡ് ഭേദിക്കാന്‍ സിംഹത്തിനു സാധിച്ചിട്ടുണ്ട് .

നമ്മള്‍ ഒരു പാട് കണ്ടു മറന്ന സ്വാമിജി - പോലിസ് കഥ തന്നെ ആണ് ഈ സിംഹത്തിനും എന്നിരിന്നാലും ഈ ചിത്രം ഈ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നായി തീരും എന്നതില്‍ സംശയം ഇല്ല . പഴയ സിംഹത്തില്‍ നിന്നും കാജല്‍ അഗര്‍വാളിന്റെ റോള്‍ പൂര്‍ണമായും എടുത്തു മാറ്റി പുതിയ നായികയും ആയി ആണ് പുതിയ സിംഹം എത്തിയിരിക്കുന്നത്. കരീന കപൂര്‍ തനിക്കു കിട്ടിയ റോള്‍ നന്നായി തന്നെ കൈകാര്യം ചെയ്തിടുണ്ട് .

ആക്ഷന്റെയും കോമഡിയുടെയും സെന്റിയുടെയും ഒരു മിക്സ്‌ മസാല തന്നെ ആണ് പുതിയ സിംഹം . ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ഓരോരുത്തരെ അറിഞ്ഞു വിനിയോഗിച്ചിട്ടുണ്ട് സംവിധായകന്‍ . തനിക്കു കിട്ടിയ കോമഡി ഡിപ്പാര്‍ട്ടുമെന്റ് കരീനയും, സെന്റി ഡിപ്പാര്‍ട്ടുമെന്റ് മരിച്ചു പോയ പോലീസുകാരന്റെ ഭാര്യയും നന്നായി തന്നെ ചെയ്തിട്ടുണ്ട് . (എന്നാല്‍ അടി കൊള്ളുന്ന ചെക്കന്‍റെ അമ്മ ഇത്തിരി ഓവര്‍ ആക്കിയോ എന്നൊരു സംശയം ഇല്ലാതില്ല ).

ഇനി നായകന്‍റെ കാര്യം, കടുത്ത ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ നന്നായി ചെയ്തു എങ്കിലും എത്ര കഠിനമായി ശ്രമിച്ചിട്ടും സിക്സ് പാക്ക് ഇല്ലാത്തതിന്‍റെ ഒരു വിഷമം അജയ് ദേവഗണ്ണിനെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു . ടോം ക്രൂസിന്റെ മിഷന്‍ ഇമ്പോസിബിള്‍ ലെ ഒരു രംഗം അങ്ങനെ തന്നെ പകര്‍ത്തുന്നുണ്ട് എങ്കിലും കൂടുതല്‍ നന്നായി തോന്നിയത് ഈ സിനിമയില്‍ ആണ് . എ കെ 47 വച്ചുള്ള വെടി വയ്പ്പ് ഇത്തിരി കൂടിപ്പോയില്ലേ എന്ന് ആര്‍ക്കും ചിലപ്പോള്‍ തോന്നിപോകും . പാഞ്ചാലിയുടെ കയ്യിലെ അക്ഷയപാത്രം പോലത്തെ ഒരു തോക്ക് ഇടയ്ക്കു നായകന്‍റെ കയ്യില്‍ കിട്ടുന്നുണ്ട്‌ .വെടി വച്ചിട്ടും വച്ചിട്ടും ഉണ്ട തീരാത്ത ഒരു തോക്ക് . അവസാനം മടുത്തു നായകന്‍ അത് വലിച്ചെറിഞ്ഞു പ്രശ്ന പരിഹാരം കണ്ടെത്തുന്നുണ്ട് ഒരു ആക്ഷന്‍ സീനില്‍ .

അനുപം ഖേറിന്‍റെ ഗുരുജിയും നന്നായിരുന്നു . ഇന്റെര്‍വെല്ലിനു മുന്‍പ് മരിക്കാനുള്ള കഥാപാത്രം ആണെന്ന് ഗുരുജിയുടെ മുഖത്ത് എഴുതി വച്ചിരിക്കുന്നു .

വില്ലന്മാരുടെ കാര്യം പറയുകയാണെങ്കില്‍ ആദ്യ ഭാഗത്തെ പ്രകാശ്‌ രാജിന്‍റെ വില്ലത്തരത്തിന്റെ ഏഴയലത്ത് വരികയില്ലങ്കിലും മോശമക്കാതെ തന്നെ സ്വാമിജി നായകനു ചേര്‍ന്ന ഒരു വില്ലന്‍ ആകുന്നുണ്ട് .

ഒന്ന് രണ്ടു ടെക്നിക്കല്‍ എറര്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ പടം ഇത്തിരി കൂടി മികച്ചതാക്കാമായിരുന്നു ഉദാഹരണത്തിന് അപകടത്തില്‍ മുങ്ങിപോകുന്ന ആംബുലന്‍സ് പൊക്കി എടുക്കുന്നത് വേറെ ഏതോ സ്ഥലത്ത് നിന്നും ആണ് . മുങ്ങുന്നത് റോഡ്‌ സൈഡിലും പൊങ്ങുന്നത് ഒരു തുരുത്തിന്റെ സൈഡിലും .

ഒരു മാസ് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ പടത്തിനു റേറ്റിംഗ് നല്‍കിയാല്‍ ഞാന്‍ ഉറപ്പായിട്ടും 6.5/10 കൊടുക്കും .

Sunday, July 27, 2014

KICK- കിക്ക്






                      കിക്ക്- തില്ലാലങ്കിടി - കിക്ക് അല്ലങ്കില്‍ രവിതേജ- ജയം രവി - സല്‍മാന്‍ഖാന്‍ . കിക്ക് എന്ന സിനിമക്ക് ഒരു ആസ്വാദനക്കുറുപ്പ് തയ്യാറാക്കുന്നതിലും നല്ലത് മുകളില്‍ കൊടിത്തിരിക്കുന്ന രീതിയില്‍  ഒരു വിശകലനം നടത്തുന്നതായിരിക്കും . കാരണം ചിത്രം നിര്‍മിച്ച മൂന്നു ഭാഷകളിലും അത് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കുകയുണ്ടായി .

                                                                        വ്യക്തിപരമായി പറഞ്ഞാല്‍ എനിക്കിഷ്ടപ്പെട്ട കിക്ക് രവിതേജ അഭിനയിച്ച തെലുങ്ക്‌ കിക്ക് തന്നെയാണ് . അഭിനയത്തിന്‍റെ കാര്യത്തില്‍ ജയം രവിയുടെ തില്ലാലങ്കിടിയും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ സല്ലുവിന്റെ കിക്കും മികച്ചു നില്‍ക്കുന്നു എങ്കിലും തെലുങ്കിനോളം എത്താന്‍ ഇവക്കു രണ്ടിനും കഴിഞ്ഞിട്ടില്ല എന്നാണ് എന്‍റെ കാഴ്ചപ്പാട് . രവിതേജ കോമഡിക്കുവേണ്ടി കാണിക്കുന്ന ചില കോമാളിത്തരങ്ങള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ തെലുങ്ക് അതിമനോഹരം ആകുമായിരുന്നു .

                                                                      നമുക്കിനി ഹിന്ദി കിക്കിലേക്ക് വരാം , സല്ലു തന്‍റെ ഭാഗം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാല്‍ പാട്നെര്‍ ഇന്‍ ക്രൈം എന്ന റോളില്‍ എത്തിയ പോലീസുകാരന്‍ മറ്റു ഭാഷകളില്‍ അഭിനയിച്ച ശ്യാമിന്റെ പ്രകടനത്തിന്‍റെ ഏഴയലത്ത് പോലും എത്തിയില്ല . സല്ലുവുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ അദ്ധേഹത്തിന്റെ ആ ഗാംഭീരം ഇല്ലായ്മ നമുക്ക് വ്യക്തമായി മനസിലാക്കാം .

                                                                        ആക്ഷന്‍ സീനുകള്‍ മറ്റുള്ളവയില്‍ നിന്നും ഗംഭീരം ആയെങ്കിലും പല സീനുകളും ഇതിനുമുന്‍പ് നാം ചില ഹോളിവൂഡ്‌ സിനിമകളില്‍ കണ്ടിട്ടുള്ളതാണ് ഉദ:
1 ) പാലത്തിന്റെ മുകളില്‍ നിന്നും ബസിലേക്ക് ചാടുന്ന സീന്‍
2 ) ഡെവിളിനെ വെടി വെയ്ക്കുന്നതിന് തൊട്ടു മുന്‍പ് രണ്ടു പേരും കൂടി ജനല്‍ പൊളിച്ച് കൊണ്ട് താഴേക്ക്‌ ചാടുന്ന സീന്‍ (ഫാസ്റ്റ് 5 )
3 ) ബില്‍ഡിംഗ്‌ ജമ്പുകള്‍
     ചിലയിടങ്ങളില്‍ ധൂം 3 യുടെ ചില സാദൃശ്യം തോന്നിയാല്‍ പ്രേക്ഷകനെ കുറ്റം പറയാന്‍ സാധിക്കില്ല .

                                                                       പിന്നെ വില്ലന്‍റെ  കാര്യം പ്രത്യേകം പറയണ്ട കാര്യം ഇല്ല ഭയങ്കര ബില്‍ഡ് അപ്പ്‌ ഒക്കെ കൊടുത്തു കൊണ്ടുവന്ന വില്ലന്‍ (15 മിനിറ്റ് വരെ ശ്വാസം കഴിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിവുള്ള വില്ലന്‍ ) നായകന്‍റെ ഒറ്റ ഇടിയില്‍ ഇഹലോകവാസം വെടിഞ്ഞു പരലോക പ്രവേശം നടത്തിയത് സ്വല്പം ചിരിയുണര്‍ത്തി .

                                                                            മിഥുന്‍ ചക്രവര്‍ത്തിയുടെ പെര്‍ഫോമന്‍സ് പ്രഭുവിന്‍റെ പ്രകടനം വച്ചു നോക്കുമ്പോള്‍ ഒട്ടും പോരായിരുന്നു എന്നും എനിക്കൊരു അഭിപ്രായം ഉണ്ട് .
 
                                                                           മൊത്തത്തില്‍ പറഞ്ഞാല്‍ റേറ്റിംഗ് നേക്കാള്‍ ഉപരി മൂന്നു സിനിമകളുടെ റാങ്കിംഗ് നോക്കിയാല്‍ 3rd പൊസിഷന്‍ ഗോസ് ടു കിക്ക് (ഹിന്ദി)

NB: എന്തൊക്കെ ആയാലും ചിത്രം നൂറുകോടി ക്ലബ്ബില്‍ കയറും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം 

Wednesday, June 11, 2014

ഹോളി ഡേ - ഒരു വീക്ഷണം

മുരുഗദോസ് എന്ന സംവിധയകനോടുള്ള ഇഷ്ടം കുറഞ്ഞു പോയി ഈ ചിത്രം കണ്ടപ്പോള്‍ . ചിത്രം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കാം .പക്ഷെ ഈ ചിത്രം തമിഴില്‍ ഇറങ്ങിയപ്പോള്‍ തന്നെ ഒരുപാട് അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു . ഓക്കെ ചിത്രീകരണം നടന്നു കഴിഞ്ഞ ഒരു ചിത്രത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചാല്‍ തിരുത്താന്‍ വലിയ പ്രയാസം തന്നെ ആണ് . തമിഴിന്‍റെ കാര്യത്തില്‍ ഞാനങ്ങു സമ്മതിച്ചു കാരണം സംഭവിച്ചത് സംഭവിച്ചു . എന്നാല്‍ അത് ഹിന്ദിയില്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ പ്രേക്ഷകനെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത് ????


1 യൂടുബില്‍ വളരെ ഹിറ്റ് ആയ ഒരു വീഡിയോ ആണ് THUPPAKKI MISTAKE എന്ന പേരില്‍ ബൈക്കിന്റെ കീ എടുക്കുന്ന സീന്‍ . ഇത്രയും പോപ്പുലര്‍ ആയ ആ സീന്‍ പോലും ഒരു മാറ്റവും കൂടാതെ ഈ സിനിമയിലും ചേര്‍ത്തിരിക്കുന്നു നായിക താക്കോല്‍ എടുക്കുവാന്‍ ഒരു ശ്രമവും നടത്തുന്നില്ല .
2 സിനിമയുടെ മെയിന്‍ HIGHLIGHT ആയ 12 പേര്‍ പിരിഞ്ഞു ഷൂട്ട്‌ ഔട്ട്‌ നടത്തുന്ന ആ സീന്‍ . ആ 12 പേരുടെ കണക്കു തന്നെ MISTAKE ആണ് 12 -6 ആകും 6 – 3  ആകും . അവിടം വരെ കുഴപ്പമില്ല നമുക്ക് ന്യായീകരിക്കാം എന്നാല്‍ ഒരു തീവ്രവാദിയും മുന്ന് പട്ടാളക്കാരും എന്ന നിലയില്‍ നിന്നും നമുക്ക് തുടങ്ങാം ഒരു തീവ്രവാദി മറ്റൊരാളെ കാണുന്നു അവര്‍ രണ്ടായി പിരിയുന്നു . പട്ടാളക്കാരും രണ്ടായി പിരിയുന്നു ആദ്യത്തെ ആളിന്റെ പിറകെ ഒരു പട്ടാളക്കാരനും രണ്ടാമത്തെ ആളിന്‍റെ പുറകെ രണ്ടു പട്ടാളക്കാരും പോകുന്നു പക്ഷെ ആദ്യത്തെ തീവ്രവാദി ആണ് അവസാനത്തെ തീവ്രവാദിയെ കാണുന്നതെങ്കില്‍ അയാളെ ആര് ഫോളോ ചെയ്യും?????
3 തമിഴന്മാര്‍ ഒരുപാട് ചിരിച്ചു മറിഞ്ഞ ഒരു സീന്‍ ആണ് വിജയും ജയറാമും തമ്മില്‍ ഹോട്ടെലില്‍ വച്ചു കണ്ടു മുട്ടുന്ന സീന്‍ . ഹിന്ദിയിലും അത് അങ്ങനെ തന്നെ പകര്‍ത്തിയിട്ടുണ്ട് . യുണിഫോമില്‍ അല്ലാത്ത ഒരു പട്ടാളക്കാരന്‍ യുണിഫോമില്‍ അല്ലാത്ത സീനിയറെ കണ്ടാല്‍ എങ്ങനെ സല്യൂട്ട് അടിക്കണം എന്നുപോലും അറിയാത്ത ഒരു DIA എജെന്‍ന്റ് . ???? സല്യൂട്ട് എങ്ങനെ ചെയ്യണം എന്നറിയാത്ത ഒരു പട്ടാളക്കാരന്‍ തമാശക്കാണെങ്കില്‍ പോലും പട്ടാളക്കാര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഒരു സിനിമയില്‍ ഇങ്ങനെ ഒരു സീന്‍ ദഹിക്കുവാന്‍ കഴിയുന്നില്ല
4 നായകന്‍റെ അനിയത്തിയുടെ കഴുത്തു മുറിക്കുവാന്‍ ശ്രമിക്കുന്ന നേരത്ത് ചിത്രീകരിക്കുന്ന വീഡിയോയില്‍ നിന്നും മാറിപ്പോയ പെണ്‍കുട്ടിയെ മനസിലാക്കാം . പ്രോജെക്ടെറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോയില്‍ നിന്നും ENCOUNTER നടത്തിയ ഗ്രൂപ്പും മനസിലാക്കാം . എന്നാ പിന്നെ ആ പെണ്ണിന്‍റെ ആങ്ങളയെ തപ്പിപിടിക്കാന്‍ അതി ബുദ്ധിമാനായ തീവ്രവാദിക്ക് വളരെ പ്രയാസം ....
എല്ലാത്തിനും ഉപരി വില്ലന്‍ തമിഴ് സിനിമയുടെ വിജയത്തിനു ആ വില്ലന്‍റെ സാനിദ്ധ്യം വളരെ ഉപകരിച്ചു നായകന്‍റെ ഒപ്പം നില്‍ക്കുന്ന ഒരു വില്ലന്‍ എന്നാല്‍ ഹിന്ദിയില്‍ എത്തിയപ്പോള്‍ ഒരു ഉഷാറില്ലാത്ത ഒരു വില്ലന്‍

അങ്ങനെ എല്ലാം കൊണ്ടും മുഷിപ്പിച്ച ഒരു പടം 

Thursday, February 13, 2014

അനുഗ്രഹങ്ങള്‍ വില്പനക്ക്

                     പ്രിയമുള്ളവരേ ഈ തലക്കെട്ട്‌ വായിച്ചു ആരും തെറ്റിദ്ധരിക്കരുത് ഞാന്‍ അനുഗ്രഹങ്ങള്‍ മൊത്തമായും ചില്ലറയായും കച്ചവടം നടത്തുന്ന ഒരു വ്യാപാരി ആണെന്ന് . ഇനി അഥവാ അങ്ങനെ ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ തന്നെ രാവിലെ തന്നെ എന്‍റെ വീടിനു മുമ്പില്‍ കാഴ്ചപ്പണവും നേര്‍ച്ചകളുമായി വന്നു അനുഗ്രഹം ചാക്കു കണക്കിന് കൊണ്ടുപോകാം എന്ന് കരുതി എത്തരുത് . അത് പോലെ തന്നെ ഞാന്‍ ഒരു നിരീശ്വരവാദി ആണെന്ന മുന്‍വിധികളോടെ ഇതിനെ കാണരുത് കാരണം ഞാന്‍ ഒരു ദൈവ വിശ്വാസി ആണ് . ഞാന്‍ ഇവിടെ കുറിക്കാന്‍ പോകുന്നത് എന്‍റെ ചില കാഴ്ചപ്പാടുകള്‍ മാത്രമാണ് .

                                                          അനുഗ്രഹങ്ങള്‍ കച്ചവടത്തിനു വയ്ക്കുന്ന രീതി എല്ലാ മതങ്ങളുടെ ഇടയിലും ഉണ്ട് എന്നിരിക്കലും ഞാന്‍ ഇവിടെ പറയാന്‍ ഞങ്ങള്‍ നസ്രാണികളുടെ ഇടയില്‍ കാണപ്പെടുന്ന ചില വ്യാപരങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും പറ്റിയാണ് കാരണം ഞാനും നസ്രത്ത്കാരന്റെ അനുയായി ആണ് ( ഇവിടെ മത സൗഹാര്‍ദ്ദം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതിനാല്‍ ആണ് ഞാന്‍ എന്‍റെ മതം തിരഞ്ഞെടുക്കുവാന്‍ കാരണം )

                                                        വിരലില്‍ എണ്ണാവുന്ന മുപ്പതു ദിവസത്തെ അവധിയും എടുത്താണ് ഈ കഴിഞ്ഞ മാസം നാട്ടിലേക്കു പുറപ്പെട്ടത് . സാമാന്യം തരക്കേടില്ലാത്ത ഒരു "ദൈവവിശ്വാസി "ആണ് ഞാന്‍ .എന്‍റെ വാരിയെല്ലാകട്ടെ മറ്റെല്ലാ സ്ത്രീകളെയും പോലെ ഇത്തിരി കടുത്ത "ദൈവ വിശ്വാസിയും ". ദൈവത്തെ കൂടാതെ മാതാവിനെയും , പിതാവിനെയും , ഒറ്റികൊടുത്തവനെയും എന്ന് വേണ്ട ലോകത്തുള്ള സകല മധ്യസ്ഥന്മാരെയും അവള്‍ വിശ്വസിക്കുന്നു . ( അവളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുവനല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത് . സന്തോഷകരമായ ദാമ്പത്യത്തിനു പലതും കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കണം എന്നുള്ളത് കൊണ്ട് ഞാന്‍ ഇതെല്ലാം മൗനമായി അംഗീകരിച്ചു കൊടുക്കുന്നു ) . ഇത്തരം ബഹു മുഖ വിശ്വാസങ്ങളെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല .പക്ഷെ വിശ്വസികളിലെക്ക് മുതലെടുപ്പിനായി ചില ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ കച്ചവടക്കാരുടെ തന്ത്രങ്ങളെ പറ്റിയാണ് ഞാന്‍ പറയുന്നത് .

                                                                      എന്‍റെ വിശ്വാസങ്ങളില്‍ നിന്നും തന്നെ തുടങ്ങാം ( ഗണപതിക്ക്‌ അടിച്ചു തുടങ്ങണം എന്നാണല്ലോ) .  ഞാന്‍ വിശ്വസിക്കുന്ന അഥവാ പാരമ്പര്യമായി തുടരുന്ന ഒരു മതസ്ഥാപനം . ഈ മതം സ്ഥാപിച്ചവര്‍ക്ക് അല്പം ദീര്‍ക്ഘവീക്ഷണം കുറവായത് കൊണ്ടാകാം അന്നു ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇടയില്‍ നില നിന്നിരുന്ന പല ആചാരങ്ങളെയും ഒഴിവാക്കി അവര്‍ പുതിയൊരു മതം സ്ഥാപിച്ചു . അതുകൊണ്ടെന്താ ഇന്നത്തെ അനുഗ്രഹ കച്ചവടത്തില്‍ അവര്‍ അല്പം പുറകില്‍ ആയിപ്പോയി . എന്നാല്‍ ഇപ്പോഴത്തെ ഭക്തശിരോമണികള്‍ ആകട്ടെ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും ഒരു ആത്മീയ തീക്ഷണത കുറവാണ് എന്നും പറഞ്ഞു തീക്ഷണത കൂടുതല്‍ ഉള്ള വിഭാഗങ്ങളിലേക്ക് ചാടി പോകുവാന്‍ തുടങ്ങി . ആരാധനക്ക് ആളുകള്‍ കുറയുന്നത് സ്ഥാപകരുടെ ദീര്‍ക്ഘവീക്ഷണം കുറവായത് കൊണ്ടാണല്ലോ .........

                                                                      എന്തായാലും ഇവിടെയും വിശ്വാസ കച്ചവടങ്ങള്‍ക്ക് ഒരു കുറവും ഇല്ല . പക്ഷെ കച്ചവട തന്ത്രങ്ങള്‍ ഇപ്പോഴും പഴയത് തന്നെ . പള്ളി പണിക്കു പിരിവു സ്മാരക മന്ദിരങ്ങള്‍ക്ക് പിരിവ് അശരണര്‍ക്കും രോഗികള്‍ക്കും പിരിവ് അങ്ങനെ പലതും . ഇതൊക്കെ ആര്‍ക്കൊക്കെ എവിടൊക്കെ എത്തുന്നോ എന്തോ . ആര് അന്വേഷിക്കുന്നു  ഇതിന്‍റെ കാര്യങ്ങളും കണക്കുകളും .

                                                                     പിന്നെ ഞാന്‍ പോയത് വീടിന്‍റെ അടുത്ത് തന്നെ ഉള്ള മലയാറ്റൂര്‍ പള്ളിയിലെക്കാണ് . അവിടെ കച്ചവടം ഇത്തിരി മഹത്തരം ആണ് . തോമാശ്ലീഹ കാലുകുത്തിയ സ്ഥലം ആയതിനാല്‍ നല്ല കച്ചവടത്തിനുള്ള അപാര സാധ്യതയും ഉണ്ട് . അടിവാരത്തില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ തുടങ്ങും കച്ചവടത്തിന്‍റെ ആര്‍പ്പുവിളികള്‍ .
മെഴുകുതിരി കമ്പനികള്‍   : അതു വില്‍ക്കുന്ന പാവപ്പെട്ട വീട്ടമ്മമാരെയും കുട്ടികളെയും അല്ല ഞാന്‍ ഉന്നം വയ്ക്കുന്നത് . ഒരേ കമ്പനി (കുടില്‍ വ്യവസായം ) തന്നെ പല പേരിലും പല നിറത്തിലും പല വലുപ്പത്തിലും മെഴുകുതിരികള്‍ മാര്‍ക്കെറ്റില്‍ എത്തിക്കുന്നു . പാവപ്പെട്ട വിശ്വാസികള്‍ അത് ഇരട്ടിയിലധികം വില കൊടുത്തു വാങ്ങി പതിനാലു കുരിശടികള്‍ ഉള്ളതില്‍ എല്ലാം കത്തിക്കുന്നു . മെഴുകുതിരി കമ്പനികള്‍ അവരുടെ ചിലവില്‍ തന്നെ ഓരോ കുരിശടിയിലും ഓരോ വലിയ പാത്രങ്ങളും സ്ഥാപിക്കുന്നു . അതിനു വെളിയില്‍ മെഴുകുതിരികള്‍ കത്തിക്കെരുതെന്നു പ്രത്യേകം അറിയിപ്പുകളും അവിടവിടെയായി എഴുതി വച്ചിട്ടുണ്ട് . ഇങ്ങനെ ഉരുകി വീഴുന്ന മെഴുകു അവര്‍ തന്നെ ശേഖരിച്ചു വീണ്ടും മെഴുകുതിരികളായി കുരിശടികളില്‍ തന്നെ എത്തുന്നു . പള്ളി കമ്മറ്റിക്കാരും മെഴുകുതിരിക്കാരും തമ്മില്‍ നല്ലൊരു വ്യാപാരം തന്നെ ആണ് ഇവിടെ നടക്കുന്നത്. ( ദൈവത്തിനു എന്തിനാണാവോ ഇത്രയും മെഴുകുതിരി വെളിച്ചം ??LED , CFL ഒന്നും പറ്റത്തില്ലേ ??) .
അരിയും എള്ളും : അരിമ്പാറയും മറുകും മറ്റും മാറാനായി മലയാറൂര്‍ സ്വര്‍ണ കുരിശടിയില്‍ എള്ളും അരിയും കൊടുത്താല്‍ മതി എന്നൊരു വിശ്വാസം ക്രിസ്ത്യാനികള്‍ക്കിടയില്‍ എവിടെ നിന്നും വന്നു എന്ന് ആരും ചോദിക്കരുത് .ചോദിച്ചാല്‍ പള്ളികമ്മറ്റിക്കാരും മതമേലധ്യക്ഷന്മാരും കുടുങ്ങും . എന്തായാലും പത്ത് ഗ്രാമില്‍ താഴെ വരുന്ന ഒരു പാക്കെറ്റിനു പത്ത് രൂപ ആണ് വില . അത് വില്‍ക്കുന്ന അമ്മൂമ്മക്ക് ഒരു സഹായം ആകട്ടെ എന്ന് വിചാരിച്ചു ഞാനും വാങ്ങി ഒരു പാക്കറ്റ് . ചെന്ന സമയം അഞ്ചു മണി കഴിഞ്ഞട്ടായതിനാലാവാം സ്വര്‍ണ കുരിശടി എത്തുമ്പോള്‍ പള്ളി എന്ന കച്ചവട സ്ഥാപനത്തിലെ ഒരു തൊഴിലാളി എനിക്ക് മുന്‍പേ പോയ വിശ്വാസികള്‍ നേദിച്ച അരിയും എള്ളും വാരി ചാക്കുകളില്‍ ആക്കുന്നു . അതും അടുത്ത ദിവസങ്ങളിലായി പുതിയ പാക്കുകള്‍ ആയി കച്ചവടത്തിനെത്തുന്നു . ഒരു തരം റീസൈക്ലിംഗ്

                                                                  അത് കഴിഞ്ഞു ഞാന്‍ വാമഭാഗത്തിന്റെ നേര്‍ച്ചയുടെ ഭാഗമായി വേളാങ്കണ്ണി വരെ പോകാന്‍ തീരുമാനിച്ചു . അവിടെയും സ്ഥിതിഗതികള്‍ വ്യത്യസ്തം അല്ല കച്ചവടത്തിന് തന്നെ മുന്സ്ഥാനം . ദൈവം ഈ കച്ചവടക്കാരുടെ പിന്നിലായി ഒതുങ്ങി മാറി നിക്കുന്നു . എല്ലാ ക്രിസ്തീയ കച്ചവട സ്ഥാപനങ്ങളിലും എന്നപോലെ ഇവിടെയും മെഴുകുതിരി കച്ചവടത്തിനാണ് മുന്‍ സ്ഥാനം . കൂടാതെ പൂമാല കച്ചവടം അതും റീസൈക്ലിംഗ് ആണ് . ഒരേ പൂ തന്നെ മാതാവിന്‍റെ പ്രതിമയുടെ മുന്നില്‍ ഒരുദിവസം കുറഞ്ഞത് മൂന്നുതവണ എങ്കിലും എത്തും . ഏറ്റവും ചെറിയ ഒരു പൂമാല ആണെങ്കിലോ നൂറു രൂപയില്‍ ഒട്ടും കുറയുകയും ഇല്ല .

                                                                    പിന്നെയും ഉണ്ട് പാവപെട്ടവരുടെ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങള്‍ ആക്കി മാറ്റി കച്ചവട മുതെലെടുപ്പ് നടത്തുന്ന ഇടങ്ങള്‍ . പണ്ടാരോ പറഞ്ഞത് പോലെ സ്വന്തം അമ്മയുടെ മുടി ആയാല്‍ പോലും ഒരു മുടി എങ്ങാനും നമ്മുടെ ആഹാര സാധനങ്ങളില്‍ കിടന്നാല്‍ മൂന്നാം ലോക മഹായുദ്ധം നടത്തുന്നവരാണ് നമ്മള്‍ . അങ്ങനെ ഉള്ള നമ്മള്‍ വേളാങ്കണ്ണി മാതാവിന് നേര്‍ച്ചയായി അര്‍പ്പിക്കുന്നതെന്താ?? മുടി . രാവിലെ ദൈവം നോക്കുമ്പോള്‍ എന്തായിരിക്കും കാണുന്നത് മുടി ....മുടി ..... പലതരത്തിലുള്ള മുടി ... നീണ്ട മുടി, ചുരുണ്ട മുടി , കുറ്റി മുടി , ചകിരി മുടി . ഹോ ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു . അപ്പോള്‍ എല്ലാ ദിവസവും ഈ നേര്‍ച്ചകള്‍ കാണുന്ന ദൈവത്തിന്‍റെ കാര്യം ഒന്നാലോചിച്ചു നോക്ക് . സത്യം പറഞ്ഞാല്‍ ഇത്തരം മത കച്ചവട സ്ഥാപനങ്ങള്‍ ജനങ്ങളെ ഈശ്വര വിശ്വാസികള്‍ ആക്കുകയല്ല നേരെ മറിച്ച് അന്ധവിശ്വാസികള്‍ ആക്കുകയാണ് ചെയ്യുന്നത് .

                                                                   എന്നാ പിന്നെ വൈകുന്നേരം കുറച്ചു നേരം വീട്ടില്‍ ഇരിക്കാം എന്ന് തീരുമാനിച്ചാലോ ടെലിവിഷനിലൂടെ ദൈവീക കച്ചവടക്കാര്‍ നമ്മുടെ വിശ്വാസങ്ങള്‍ക്ക് വില പറയുന്നത് കാണാം . കൈലാസ നാഥന്‍ ആയാലും മഹാഭാരതം ആയാലും വേളാങ്കണ്ണി മാതാവായാലും നമ്മുടെ പൂര്‍വ തലമുറ നമ്മെ പഠിപ്പിച്ച ഇതിഹാസങ്ങളും പുരാണങ്ങളും കഥകളും ഒന്നും അല്ല ഇവര്‍ കാണിക്കുന്നത് . കാണികളെ പിടിച്ചിരുത്താന്‍ ഉതകുന്ന രീതിയില്‍ അവരുടെ കഥാകാരന്മാര്‍ പുതിയ പുതിയ ഇതിഹാസങ്ങളും പുരാണങ്ങളും ചമച്ചെടുക്കുന്നു അത് നമ്മുടെ തലമുറയെയും വരും തലമുറയെ വിശ്വസിക്കുന്നു ഇതും ഒരുതരത്തിലുള്ള വിശ്വാസ കച്ചവടം ആണ് .

                                                                    ഇത്രയും പറഞ്ഞ സ്ഥിതിക്ക് മത കച്ചവടസ്ഥാപനങ്ങള്‍ മാര്‍ക്കെറ്റിങ്ങിനായി നടത്തുന്ന പരസ്യ പ്രചാരണ പരിപാടികളെ പറ്റിയും പറഞ്ഞില്ലങ്കില്‍ മോശം ആയി പോകും . ആത്മീയമാരി, രോഗ ശാന്തി , അത്ഭുതപ്രവര്‍ത്തനം , എന്നൊക്കെ പറഞ്ഞു പ്രചരണം നടത്തുന്ന കൂട്ടരേ നമുക്കെല്ലാം അറിയാം എന്നാല്‍ ചില പബ്ലിസിറ്റി നാടകങ്ങള്‍ നടത്തി കച്ചവടം പിടിക്കുന്ന കച്ചവടക്കാരും ഉണ്ട് . ഏതായാലും എനിക്കാനുവധിച്ചു കിട്ടിയ അവധിക്കാലത്തിനിടക്ക് ഒരു പള്ളി പെരുന്നാള്‍ കൂടുവാനുള്ള ഭാഗ്യം കൂടി ഈയുള്ളവന് അനുവദിച്ചു കിട്ടി .എത്ര വര്‍ണാഭമായ ആഘോഷ പരിപാടികള്‍ മുത്തുക്കുടയേന്തിയ റാലികള്‍ , ബാന്റുമേളങ്ങള്‍ , ചെണ്ടമേളങ്ങള്‍ , മാനത്ത് വര്‍ണക്കുട വിരിയുന്ന വെടിക്കെട്ടുകള്‍ , ഗാനമേള , നാടകം , ലോക്കല്‍ ചാനല്‍ ലൈവ് കവറേജ് . ഈ പെരുന്നാള്‍ മഹാമഹം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ചെയ്യാവുന്നതിന്റെ പരമാവതി ഇവര്‍ ചെയ്യുന്നു . ഇത്തവണത്തെ പെരുന്നാള്‍ നടത്തിപ്പുകാരില്‍ ഒരാളോട് ഞാന്‍ ഇതിനെല്ലാം കൂടി ഏകദേശം എന്ത് ചെലവ് വരും എന്ന് അന്വേഷിച്ചപ്പോള്‍ കുറഞ്ഞത് പത്തുലക്ഷം വരും എന്നാണ് പറഞ്ഞത് . ഇതെല്ലാം ഈ പറഞ്ഞ നടത്തിപ്പുകാരുടെ കീശയില്‍ നിന്നും ചിലവാകും എന്നാലോ ഈ മാര്‍ക്കെറ്റിംഗ് മൂലം ഉണ്ടാകുന്ന ഗുണം ആര്‍ക്കാണ് ??? ഈ വിശ്വാസ കച്ചവടക്കാര്‍ക്ക് തന്നെ . ആ പെരുന്നാളിന്റെ ഭാഗമായി വരുന്ന നേര്‍ച്ചകളും കാഴ്ചകളും പിരിവുകളും എല്ലാം സഭക്കും സഭയുടെ നടത്തിപ്പുകാര്‍ക്കും കാശു മുടക്കി കീശ കീറിയവന് സൗജന്യമായി കിട്ടുന്ന അനുഗ്രഹവും .

                                                                       ഇത്തരം വന്‍ സ്ഥാപനങ്ങള്‍ കൂടാതെ നല്ല വരുമാനം ഉള്ള ചെറുകിട കച്ചവടക്കാരും ഈ ആത്മീയ വ്യാപാരത്തില്‍ ഉണ്ട് . ദേശീയപതാകക്ക് പുതിയ നിര്‍വചനം നല്‍കിയ പാസ്ടറും, കേരളത്തിലെ ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ്കാരനും , സ്വയം ബിഷപ്പായി പ്രഖ്യാപിച്ച വീരനും എല്ലാം ഈ കച്ചവടത്തിന്‍റെ ലാഭത്തിന്‍റെ രുചി അറിഞ്ഞവരും അനുഭവിക്കുന്നവരും ആണ് .

                                                                       ആദ്യം പറഞ്ഞപോലെ ഞങ്ങള്‍ നസ്രാണികളുടെ ഇടയില്‍ മാത്രമല്ല ഇത്തരം ആത്മീയ വ്യഭിചാരങ്ങള്‍ നടക്കുന്നത് . ഹിന്ദുവിനും മുസല്‍മാനും എല്ലാം നേരിടേണ്ടി വരുന്നുണ്ട് ഇത്തരം കച്ചവടങ്ങളെയും . മനുഷ്യന്‍റെ അരക്ഷിതാവസ്ഥയും അപകര്‍ഷധാബോധവും മനസമാധാനം ഇല്ലായ്മയും ഉള്ളിടത്തോളം കാലം ദൈവനാമത്തില്‍ ഇത്തരം കച്ചവടങ്ങള്‍ നടക്കുക തന്നെ ചെയ്യും . ഇങ്ങനെ കച്ചവടം ചെയ്തു ചെയ്തു അവസാനം അവര്‍ ഇതിന്‍റെ എല്ലാം മൂക സാക്ഷിയായ ദൈവത്തെ കൂടി മുറിച്ചു വില്‍ക്കും . അതോടുകൂടി എല്ലാം ശുഭപര്യവസായി ആയി തീരും .....

Wednesday, October 30, 2013

കമ്പിക്കഥ

                           
                                             കുറച്ചു ദിവസം ആയി നിങ്ങളെ എല്ലാം ധ്രിടംഗപുളകിതര്‍ ആക്കാന്‍ ഒരു കമ്പി കഥ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് . കമ്പി കഥ എന്നു കേട്ട് ആരും മുഖം ചുളിക്കുകയോന്നും വേണ്ട . നിങ്ങള്‍ വിചാരിക്കുന്ന തരത്തിലുള്ള മറ്റേ കമ്പി ഇതില്‍ ഇല്ല . ഇത് വേറെ കമ്പി , ഒരു തരം കമ്പിയില്ലാ കമ്പി .

                                                           ജൂനിയര്‍ ചാക്കോച്ചന്‍ ആയ എന്‍റെ കഥകളും മറ്റും നിങ്ങള്‍ക്കൊക്കെ അറിയാമെന്നു തന്നെ വിചാരിക്കുന്നു . എന്നാല്‍ ഈ കഥ ജൂനിയര്‍ ചാക്കോച്ചനായ എന്‍റെ ജീവ ചരിത്രം അല്ല . എനിക്കു ഉത്തരവാദി ആയ പിതാശ്രീയുടെയും പിതാശ്രീക്കു ഉത്തരവാദി ആയ സീനിയര്‍ ചാക്കോച്ചന്‍റെയും ആണ് .

                                                          നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ പഴയ ബ്രിട്ടിഷ് പട്ടാളത്തില്‍ നിന്നും വോളിണ്ടറി റിട്ടയര്‍മെന്റും എടുത്ത് പത്തനംതിട്ടയിലെ കൃഷിയും കാര്യങ്ങളും ഒക്കെ നോക്കി വിശ്രമ ജീവിതം നയിക്കുന്ന കാലം . ഇളയമകനും പിന്നീടു എന്‍റെ പിതാമഹനും ആയി തീര്‍ന്ന മഹത് വ്യക്തിത്വത്തിന്‍റെ വിദ്യാഭാസ കാലം . ചെറുക്കനെ നാട്ടിലെ സകല പള്ളികൂടത്തില്‍ നിന്നും കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ട് പുറത്താക്കിയ സമയം .
" ഓ എന്നതാന്നെ ചെറുക്കന്‍ ഇവിടുത്തെ പന്ന പള്ളികൂടത്തില്‍ ഒക്കെ പഠിച്ചാല്‍ തലതിരിഞ്ഞു പോകും ,പോരാത്തതിനു അങ്ങു കോട്ടയത്താന്നെങ്കില്‍ നല്ല പഠിപ്പീരാ  , അവന്മാരൊക്കെ മുടിഞ്ഞ ഇംഗ്ലീഷും ആന്നേ". അങ്ങനെ ചെറുക്കനെ അങ്ങു ദൂരെ കോട്ടയത്തിനടുത്ത് വിദേശ മിഷനറിമാര്‍ നടത്തുന്ന ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്ത് അവന്‍റെ വിദ്യ എന്ന അഭ്യാസം തുടരാന്‍ നമ്മുടെ പാവം സീനിയര്‍ ചാക്കോച്ചന്‍ തീരുമാനിച്ചു .
                                                               അങ്ങനെ പയ്യനെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ തന്നെ തുടങ്ങി ആദ്യ കല്ലുകടി . Father Joseph Meuinch (ജോസഫ്‌ മൂഞ്ച്) എന്ന അമേരിക്കന്‍ സായിപ്പ് ആണ് ഈ വിദ്യാഭാസ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്‍ . അങ്ങേരാണെങ്കിലോ മുടിഞ്ഞ ഇംഗ്ലീഷ് ( ഈ ഇംഗ്ലീഷ് പേടിച്ചിട്ടാണ് എന്‍റെ അപ്പൂപ്പന്‍ പട്ടാളം വിട്ടത് എന്നൊരു വാമൊഴി നാട്ടില്‍ പരക്കുന്ന സമയം ആണെന്ന് ഓര്‍ക്കണം ) . എന്തിരുന്നാലും കയ്യിലുണ്ടായിരുന്ന കുറച്ചു മുറി ഇംഗ്ലീഷ് വച്ച് അപ്പച്ചന്‍ ആ കടമ്പ കടന്നു .അങ്ങനെ സ്വപുത്രനെ അവിടെ ചേര്‍ത്ത് വിജയീശ്രീ ലാളിതനായി അപ്പച്ചന്‍ തിരികെ നാട്ടിലെത്തി ബാക്കിയുള്ള കൃഷികാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി .
 
                                                                എന്നാല്‍ കോട്ടയത്ത് കാര്യങ്ങള്‍ അതിവേഗം ആണ് മാറി മറിഞ്ഞു തുടങ്ങിയത് . ഈ ജൂനിയര്‍ ചാക്കോച്ചന്റെ അപ്പനല്ലേ മോശം ആക്കാന്‍ പാടില്ലല്ലോ . കണ്വന്റെ പര്‍ണശാല പോലെ പരിപാവനം ആയ ആ പള്ളികൂടം കുരുക്ഷേത്ര ഭൂമിക്കു തുല്യം ആയി എന്ന് വേണമെങ്കില്‍ വളരെ സിമ്പിള്‍ ആയി പറയാം .

                                                           അങ്ങനെ പയ്യനെകൊണ്ട് സോറി എന്‍റെ അപ്പനെ കൊണ്ട് നമ്മുടെ മൂഞ്ച് അച്ചന്‍ തോറ്റു തുന്നം പാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . അങ്ങു പത്തനംതിട്ടയില്‍ " എന്‍റെ കാര്യം ആരോ പറയുന്നല്ലോ " എന്നും പറഞ്ഞു നമ്മുടെ സീനിയര്‍ ചാക്കോച്ചന്‍ തുമ്മി തുമ്മി മടുത്തു . പാവം അറിഞ്ഞില്ലല്ലോ അങ്ങു കോട്ടയത്ത് മകന്‍റെ തന്തക്കു സ്കൂളുകാരും നാട്ടുകാരും വിളിക്കുന്നതാണെന്ന് .

                                                              അപ്പനെ ഒന്ന് ശരിയാക്കി എടുക്കാന്‍ മൂഞ്ച് അച്ചന്‍ ശരിക്കും അധ്വാനിച്ചു അവസാനം ആയുധം വച്ചു കീഴടങ്ങി . അങ്ങനെ ഇടക്കിടക്ക് നടത്താറുള്ള പരീക്ഷകളില്‍ ഏതോ ഒന്നിന്‍റെ ഫലം വന്നപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് അപ്പനു വേണ്ടി നടത്തി വരുന്ന സേവനം മതിയാക്കാന്‍ തീരുമാനിച്ചു . അവര്‍ എത്രയും പെട്ടന്ന് സീനിയര്‍ ചാക്കോച്ചനെ വരുത്താന്‍ തീരുമാനിച്ചു ചാക്കോച്ചനു ഒരു കമ്പി അയച്ചു . " son failed come immediately - Father Meuinch" . ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത  അപ്പച്ചനു പോസ്റ്മാന്‍ കത്ത് വായിച്ചു കൊടുത്തു " സണ്‍ ഫെയില്‍ഡ്‌  കം ഇമ്മിഡിയറ്റ്ലി ഫാദര്‍ മൂഞ്ച് " .  അപ്പൂപ്പന്‍ ഇത് കേട്ട ഉടനെ മറുപടി പറഞ്ഞു " അവന്‍ തോറ്റാല്‍ അവന്‍ മൂഞ്ചണം  ഞാന്‍ എന്തിനാ മൂഞ്ചുന്നത് ഈ കമ്പി അടിച്ച ആ കത്തനാരാ ആദ്യം മൂഞ്ചെണ്ടത് "

                                                          !!!!ശുഭം !!!!!
NB: മൂഞ്ചുക എന്ന ഗ്രാമീണ ഭാഷയുടെ അര്‍ത്ഥം അറിയാത്തവര്‍ സര്‍വശ്രീ      പി സി ജോര്‍ജ്ജ്  മുന്‍ഷിയോട് ചോദിച്ചു മനസിലാക്കേണ്ടത് ആണ് .